District News
തൃശൂർ: "കോർപറേഷന്റെ പാഴായ പത്തു വർഷങ്ങൾ' എന്ന വിശേഷണവുമായി ജനസമക്ഷം കുറ്റപത്രവുമായി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
രണ്ടായിരത്തിൽ കോർപറേഷൻ രൂപീകൃതമായപ്പോൾ ഭരണത്തിലേറിയ യുഡിഎഫ് നടപ്പാക്കാൻ ശ്രമിച്ച വികസനപദ്ധതികൾ പിന്നീട് അധികാരത്തിലെത്തിയ ഇടതുമുന്നണി ഭരണങ്ങൾ മുരടിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം. ഇടതിന്റെ അഴിമതിഭരണം, ധൂർത്ത്, കെടുകാര്യസ്ഥത തുടങ്ങിയവ കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. കുഴികൾ നിറഞ്ഞ റോഡുകൾ, വെള്ളക്കെട്ട്, ട്രാഫിക് ബ്ലോക്ക്, ശുദ്ധജലക്ഷാമം, വൈദ്യുതിതടസം, തെരുവുനായ്ശല്യം തുടങ്ങിയ ജനകീയപ്രശ്നങ്ങളും ഉയർത്തിക്കാട്ടുന്നു.
പ്രധാന ആരോപണം മാസ്റ്റർ പ്ലാനിനെക്കുറിച്ചാണ്. ജനങ്ങളുടെ അഭിപ്രായം ആരായാതെയും വിദഗ്ധരുമായി ചർച്ചചെയ്യാതെയും ഉണ്ടാക്കിയ മാസ്റ്റർ പ്ലാൻ ജനദ്രോഹപരമായിരുന്നു.
റോഡുകൾ വെട്ടിപ്പൊളിച്ച് സമയബന്ധിതമായി പണികൾ പൂർത്തിയാക്കിയില്ല, പടിഞ്ഞാറെകോട്ട വരെ നിർമിച്ച മോഡൽ റോഡ് പിന്നീടു ദീർഘിപ്പിച്ചില്ല, ഔട്ടർ റിംഗ്റോഡ് സ്വപ്നപദ്ധതിയായി ഫയലിൽ ഉറങ്ങുന്നു. മണ്ണുത്തി - അമലനഗർ ലിങ്ക് റോഡ് പ്രാവർത്തികമാക്കിയില്ല, വഞ്ചിക്കുളത്തെ തണ്ണീർത്തട ഭൂമിയിടപാടിലെ അഴിമതി, കോർപറേഷൻ സ്റ്റേഡിയം - പീടികമുറികൾ കൈമാറ്റത്തിലെ തിരിമറികൾ, പിൻവാതിൽനിയമനം തുടങ്ങിയ ആരോപണങ്ങൾ കുറ്റപത്രത്തിലുണ്ട്. 2016 മുതൽ 2025വരെ അധികമായി പിരിച്ചെടുത്ത നികുതി ജനങ്ങൾക്കു തിരിച്ചുകൊടുക്കേണ്ടിവന്നതും ഭരണ കോട്ടമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പീച്ചിയിൽനിന്നു ശുദ്ധജലം കൊണ്ടുവരാൻ കോടികൾ ചെലവഴിച്ചു പൈപ്പുകൾ കുഴിച്ചിട്ടെങ്കിലും വെള്ളം ലഭിക്കുന്നില്ലെന്നുമാത്രമല്ല പൈപ്പുകൾ എവിടെയാണെന്നുപോലും അധികൃതർക്ക് അറിയില്ല. റോഡിലെ കുഴികളിൽപെട്ട് വാഹനാപകടത്തിൽ മരിച്ച സംഭവങ്ങളും കുറ്റപത്രത്തിലുണ്ട്.
യുഡിഎഫ് ഭരണകാലത്ത് കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം, കൂർക്കഞ്ചേരി, നടുവിലാൽ ജംഗ്ഷനുകളുടെ വികസനം, എംജി റോഡ് വികസനം, പൂത്തോൾ മേൽപ്പാലം എന്നിവ ഭരണനേട്ടങ്ങളായിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് ഭരണസമിതിക്ക് ഒരു ജംഗ്ഷൻ വികസനമോ റോഡ് വികസനമോ സാധ്യമായിട്ടില്ല. കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം, കൊക്കാലെ, വടൂക്കര ഫ്ലൈഓവറുകൾ പ്രഖ്യാപനത്തിലൊതുങ്ങി.
കോർപറേഷനിലെ വിവിധ മോഷണങ്ങളിൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കോർപറേഷൻ കെട്ടിടങ്ങളിലെ അപകടങ്ങൾ, ശൗചാലയങ്ങൾ പ്രവർത്തനരഹിതമായത്, മൾട്ടിലെവൽ കാർപാർക്കിംഗ് പ്രവർത്തനരഹിതമായത്, പാർക്കിലെ ഫൗണ്ടേഷൻ പ്രവർത്തിക്കാത്തത്, കളിക്കോപ്പുകൾ ഉപയോഗശൂന്യമായത് എല്ലാം എൽഡിഎഫിന്റെ കെടുകാര്യസ്ഥതയായി യുഡിഎഫ് കുറ്റപത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര് ശ്രീലേഖ മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും മുതിർന്ന നേതാവ് വി.വി.രാജേഷ് കൊടുങ്ങന്നൂര് വാര്‍ഡിലും മത്സരിക്കും.
തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എം.ആര്. ഗോപൻ എന്നിവരും സ്ഥാനാര്‍ഥികളാണ്. പേരുര്‍ക്കടയിൽ ടി.എസ്. അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും ജനവിധിതേടും.
മുന്‍ എംഎല്‍എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. 49-ാം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് ബിജെപിയില്‍ ചേര്‍ന്നത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വമെടുത്തു. മുൻപ് കോൺഗ്രസിലായിരുന്ന സുനിത ഡിക്സൺ 2010 ൽ വൈറ്റിലയിൽ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2015 ൽ ഇവർ കോൺഗ്രസ് വിമതയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തവണ ആർഎസ്പി സ്ഥാനാർഥിയായാണ് ഇവർ നഗരസഭയിലേക്ക് ജയിച്ചത്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നതിന്റെ ഭാഗമായാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് സുനിത പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണമാണ്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വനിതകള്‍ മേയര്‍ സ്ഥാനത്തെത്തുക.
ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലാണ് വനിതാ സംവരണം.
എറണാകുളത്ത് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അംഗത്തിനാണ് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ കവടിയാറിൽ നിന്ന് ജനവധിതേടും.
ശബരിനാഥൻ ഉൾപ്പടെ 48 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇത്തവണ കോർപ്പറേഷൻ ഭരണം യുഡിഎഫ് പിടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ.മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കും.
മറ്റ് സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. നഗരസഭ പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഘകകക്ഷികളുമായി ചില സീറ്റുകളിൽ തീരുമാനമാകേണ്ടതുണ്ട്.
മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണ്. വിജയിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. 51 സീറ്റാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തിൽ കെ. മുരളീധരൻ വ്യക്തമാക്കി.
ജോണ്സണ് ജോസഫ് (ഉള്ളൂര്‍), കെഎസ്യു വൈസ് പ്രസിഡന്റ് സുരേഷ് (മുട്ടട), ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എം.എസ്. അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരും ആദ്യഘട്ട പട്ടികയിലിടം നേടി.
Kerala
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.
കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്പറേഷന് പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.